Kerala
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്.
മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷാണ് (37) കേസിലെ ഒന്നാം പ്രതി. കൈനകരി പഞ്ചായത്ത് പത്താം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയാണ് (38) രണ്ടാം പ്രതി. യുവാവിനും വനിതാ സുഹൃത്തിനുമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ( സ്പെഷ്യൽ കോടതി ) പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ആസൂത്രിത കൊലപാതകം
വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ 2021 ജൂലൈ ഒൻപതിന് ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. തുടർന്ന് അനിതയെ പ്രബീഷ് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി.നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേർന്നു പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരുംകൊലയാണെന്ന് തെളിഞ്ഞത്. നെടുമുടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണവും വിചാരണയും
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. കേസ് വേഗത്തിൽ അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത് കേസിൽ നിർണായകമായി. മയക്കുമരുന്നു കേസിൽ ഒഡിഷയിൽ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രബീഷ് തവനൂർ സെൻട്രൽ ജയിലിലാണ്. അഡീഷണൽ ഗവൺമെന്‍റ് പ്ലീഡർ എൻ ബി ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
NRI
റിയാദ്: സൗദി സർക്കാർ ഒറ്റ ദിവസം എട്ടു പേരുടെ വധശിക്ഷ നടപ്പാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വന്തം അമ്മയെ കൊലപ്പെടുത്തിയ സൗദി പൗരനും വധശിക്ഷയ്ക്കു വിധേയരായവരിൽ ഉൾപ്പെടുന്നു.
മയക്കുമരുന്ന് കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാലു സൊമാലിയക്കാർ, മൂന്ന് എത്യോപ്യക്കാർ എന്നിവരാണു മറ്റുള്ളവർ. സൗദിയിലേക്കു ഹാഷിഷ് കടത്തിയെന്ന കുറ്റമാണ് ഈ ഏഴുപേർക്കെതിരേ തെളിഞ്ഞത്.
ഈ വർഷം സൗദിയിൽ 230 പേർ വധശിക്ഷയ്ക്കിരയായി എന്നാണ് റിപ്പോർട്ട്. ഇതിൽ 154ഉം മയക്കുമരുന്ന് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ്. കഴിഞ്ഞ വർഷം 338 പേർക്കാണ് സൗദി ഭരണകൂടം വധശിക്ഷ നല്കിയത്.